19 April, 2025 12:32:01 PM
'ഡാൻസാഫ് സംഘത്തെ കണ്ട് ഓടിയത് ഗുണ്ടകൾ എന്ന് കരുതി'; പൊലീസിനോട് ഷൈൻ

കൊച്ചി: ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകൾ എന്ന് തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഹോട്ടൽ മുറിയില്‍ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈൻ ടോം ചാക്കോ. ചോദ്യം ചെയ്യലിനിടെയാണ് ഷൈൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ലഹരി ഇടപാടുകൾ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്സ്ആപ്പ് ചാറ്റുകൾ, കോളുകൾ, ഗൂഗിൾ പേ ഇടപാടുകൾ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്. നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്. സ്റ്റേഷനില്‍ ഹാജരായ ഷൈനിനോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല. അസോസിയേറ്റ് ഡയറക്ടർ സൂര്യൻ കുനിശ്ശേരിക്കൊപ്പം കാറിലാണ് ഷൈന്‍ സ്റ്റേഷനിലെത്തിയത്.
പൊലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്തെയാണ് ഷൈന്‍ ചോദ്യം ചെയ്യലിന് എത്തിയത്. രാവിലെ 10.30 ന് ഹാജരാകാനായിരുന്നു ഷൈനിന് പൊലീസ് നോട്ടീസ് നല്‍കിയത്. യാത്രയില്‍ ആയതിനാല്‍ വൈകിട്ട് 3.30 ന് ഷൈന്‍ ഹാജരാവുമെന്നായിരുന്നു പിതാവ് ഇന്നലെ അറിയിച്ചതെങ്കിലും 10. 30 ന് തന്നെ എത്തുമെന്ന് പൊലീസ് പിന്നീട് അറിയിക്കുകയായിരുന്നു. പിതാവിനും അഭിഭാഷകനുമൊപ്പമാണ് ഷൈൻ ചോദ്യം ചെയ്യലിനായി ഹാജരാകാൻ എത്തിയത്.
അതേസമയം, 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങി ഓടിയതിനെക്കുറിച്ചടക്കമുള്ള കാര്യങ്ങൾ നടനിൽ നിന്ന് പൊലീസ് ചോദിച്ചറിയും.ഷൈനിൻ്റെ ചോദ്യം ചെയ്യൽ വിഡിയോയായി ചിത്രീകരിക്കുകയും ചെയ്യും.
ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ ഫോൺ കോളുകളും യാത്രാ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. രക്ഷപെട്ട ശേഷം ഷൈൻ താമസിച്ച ഹോട്ടലിലെ സിസിടിവി യും പൊലീസ് എടുത്തിട്ടുണ്ട്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടികയും പൊലീസ് ശേഖരിച്ചു.