16 December, 2023 01:40:58 PM


ഞാൻ മരിച്ചു കിട്ടണമെന്ന് ആഗ്രഹിക്കുന്നവരിൽ നിന്നും സംരക്ഷിക്കേണ്ടത് ഗൺമാന്‍റെ ഉത്തരവാദിത്വമാണ്- മുഖ്യമന്ത്രി



ആലപ്പുഴ: കെഎസ്‌യു പ്രവർത്തകരെ മർദിച്ച ഗൺമാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൺമാന്‍റെ പ്രവർത്തി സ്വഭാവികമായ നടപടിയാണ്. തന്‍റെ സംരഷണമാണ് അവരുടെ ഉത്തരവാദിത്വമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യൂണിഫോമിലുള്ള പൊലീസുകാർ പ്രതിഷേധക്കാരെ മാറ്റുന്നതാണ് താൻ കണ്ടത്. തനിക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി ജോലി ചെയ്യുന്നവരാണ് തന്‍റെ അംഗരക്ഷകർ. നാടിനു വേണ്ടി പ്രവർത്തിക്കുമ്പോൾ ചാടി വീണ് സമരം നടത്താമോ. നാടിനു വേണ്ടി ചെയ്യുന്നത് മാധ്യമങ്ങൾ കാണുന്നില്ല. മാധ്യമങ്ങൾ നാടിന് വേണ്ടി നല്ലത് ചെയ്യും എന്ന് പറയും, ചെയ്യില്ല .ഇത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകിട്ട് നവകേരള ബസ് ജനറൽ ആശുപത്രിക്ക് സമീപമെത്തിയപ്പോഴായിരുന്നു സംഭവം. പ്രതിഷേധവുമായെത്തിയ കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബസിന് സമീപത്തേക്ക് സിന്ദാബാദ് മുദ്രാവാക്യം മുഴക്കി എത്തിയത്. അവിടെ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാർ പ്രവർത്തകരെ പിടിച്ച് മാറ്റുകയായിരുന്നു. 

പിന്നാലെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ഗൺമാനും 3 അംഗരക്ഷകരും ലാത്തിയുമായെത്തി പ്രവർത്തകരെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. ഗൺമാന്‍റെ അടിയേറ്റ് കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എ.ഡി.തോമസിന്‍റെ തല പൊട്ടി. സംസ്ഥാന സെക്രട്ടറി അജയ് ജുവലിനും പരിക്കേറ്റു.

ഇന്നത്തെ അവസ്ഥയില്‍ നവകേരള സദസിന് മുന്നിലേക്ക് കരിങ്കൊടിയുമായി ആരെങ്കിലും വരുമോ?. കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന തെറ്റായ നടപടികള്‍ക്കെതിരെ നമ്മുടെ സംസ്ഥാനം സുപ്രീം കോടതിവരെ പോയല്ലോ?. പ്രതിപക്ഷ സഹകരണം ആഭ്യര്‍ഥിച്ചപ്പോള്‍ നിങ്ങളുമായി ഒരു ബന്ധവും ഇല്ലെന്നാണ് അവര്‍ പറഞ്ഞത്. കേന്ദ്രം നല്‍കേണ്ടുന്ന ഫണ്ട് ലഭിച്ചില്ലെങ്കില്‍ നമ്മുടെ നാടിന്റെ ഭാവിയെന്താകും' പിണറായി ചോദിച്ചു. പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതിന്റെ നേരിയ അംശമെങ്കിലും ഉൾക്കൊള്ളാൻ ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ പ്രതിപക്ഷ നേതാവിന് കഴിഞ്ഞില്ല.

മാധ്യമങ്ങൾ നാടിനു വേണ്ടി നിൽക്കുന്നു എന്നാണ് പറയുന്നതെങ്കിലും അങ്ങനെ നിൽക്കുന്നില്ലെന്നും മാധ്യമപ്രവർത്തകർ നാടിന് വേണ്ടി നില്‍ക്കുന്നവരാണെന്ന് പറയും. നിങ്ങള്‍ എന്തിനാണ് ഇങ്ങനെയൊരു പ്രത്യേകമനോഭാവവും കൊണ്ടുനടക്കുന്നത്. എന്താണ് ഈ നാടിനെതിരെ ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്,, ഈ നാടിന് വേണ്ടിയല്ലേ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യകരമായ ബന്ധമേ ഉണ്ടാകാവൂ എന്ന് ആഗ്രഹിച്ചാലും അനാരോഗ്യകരമായ ബന്ധമേ ഉണ്ടാക്കൂ എന്ന് ചിന്തിക്കുന്ന ആളുകളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഒരുപാട് വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇയാള്‍ മരിച്ചുകിട്ടാത്തതെന്ത് എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടല്ലോ?. അങ്ങനെയുള്ള വികാരത്തോടെയുള്ള ആളുകള്‍ പാഞ്ഞടുത്താല്‍ സ്വാഭാവികമായും ഇത്തരക്കാരെ മാറ്റും. അതിന്‍റെ അര്‍ഥം നിങ്ങള്‍ എല്ലാവരും താന്‍ അപകടത്തില്‍പ്പെടണമെന്ന് കരുതുന്നവരല്ല, നിങ്ങളില്‍ അത്തരത്തില്‍ ചിന്തിക്കുന്നവരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K